Friday, August 04, 2006

കേട്ടി - കോപ്പ കാല്‍പ്പന്തു പോട്ടി

ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതു 'കേട്ടി'' താഴ്‌വരകളിലാണെന്നു ഞങ്ങള്‍ ഉറച്ചു വിശ്വസിച്ചിരുന്ന നല്ല നാളുകള്‍. സ്വര്‍ഗ്ഗത്തിനു ജനലും, വാതിലും, കുറ്റിയും, കൊളുത്തും, വേലിയും, ഗെയ്റ്റുമൊന്നും ഇല്ലാന്നല്ലേ സങ്കല്‍പ്പം. ഞങ്ങളില്‍ പലര്‍ക്കും അത്‌ സങ്കല്‍പം വിട്ടു പ്രാവര്‍ത്തികം കൂടി ആയിരുന്നു. അതോണ്ട്‌, അതോണ്ട്‌ മാത്രം ആ നാട്ടിലെ ക്യാരറ്റ്‌, ഉരുളക്കിഴങ്ങ്‌, കോളി ഫ്ലവര്‍ തുടങ്ങിയ പച്ചക്കറികൃഷികള്‍ കുറച്ചു നാളത്തേക്ക്‌ നഷ്ടത്തിലായി. പിന്നീട്‌ മുട്ടന്‍വടി, പട്ടി, ഉരുളന്‍കല്ല്, വെട്ടുകത്തി മുതലായവ അകാലവാര്‍ദ്ധക്യത്തിനിടയാക്കും എന്നു 'നന്നായി' മനസ്സിലായപ്പോള്‍ കൃഷി പച്ച പിടിച്ചു.

അന്നാട്ടുകാരുടെ ഏറ്റവും വലിയ ദൌര്‍ബല്യങ്ങളായിരുന്നു ഫുഡ്‌ബോളും, കള്ളും. നാട്ടുകാരുടെ പ്രിയഭാജനമാകാന്‍ ഇതിലേതിലെങ്കിലും കഴിവു തെളിയിച്ചിരിക്കണം. പന്ത്‌ ഉരുണ്ടാണോ ഇരിക്കണേന്ന്, ദേ, ദിപ്പോ കൂടി ചോദിച്ച പലരും അങ്ങനെ നാടിന്റെ കണ്ണിലുണ്ണികളായി നാലു വര്‍ഷം വിലസി. എങ്ങനേന്ന് ചോദിക്കരുത്‌.

തോല്‍പ്പിച്ചിരുത്തല്‍ യൂണിവേഴ്സിറ്റി നിറുത്തി വച്ചിരുന്നോണ്ട്‌ ഞങ്ങളെല്ലാം അവസാന വര്‍ഷത്തിലെത്തി. എല്ലാകൊല്ലത്തേയും പോലെ അക്കൊല്ലവും ഡിപ്പാര്‍ട്ടുമേന്റ്‌ തിരിഞ്ഞുള്ള പന്തുകളിക്കുള്ള (കയ്യാങ്കളി) സമയമടുത്തു. അതു വരെയുള്ള വര്‍ഷങ്ങളില്‍ തോന്നാത്ത കുബുദ്ധി ആര്‍ക്കാണാവോ തോന്ന്യേ? ഏതെങ്കിലും കണ്ണിലുണ്ണി ആയിരിക്കും. ഉറപ്പ്‌

"ഇത്തവണ സ്വന്തം പേരും നമ്പറുമെഴുതിയ ജഴ്സിയിട്ടായിരിക്കും നമ്മുടെ ടീം ഇറങ്ങുന്നത് "

'ബനിയന്‍ സിറ്റി'' എന്നറിയപ്പെടുന്ന തിരുപ്പൂര്‍ പോയാലേ 'വിലയോ തുച്ഛം, ഗുണമോ മെച്ചം' ആയിട്ടുള്ള സാധനം കിട്ടൂ . പിന്നെയെല്ലാം യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു. ആദ്യ വര്‍ഷക്കാരുടെ മുതലുള്ള എല്ലാ ക്ലാസ്സുകളിലും നടന്നു പിരിച്ചു. ജഴ്സിയുടെ സുരക്ഷയെ കരുതി മാത്രം ഒരു Qualis'ല്‍ പോയി വരാന്‍ തീരുമാനമായി.

ആരു പോകും എന്നൊരു പ്രശ്നമേയില്ല, ആരു പോകുന്നില്ലാ എന്ന ചോദ്യത്തിനാണിവിടെ പ്രസക്തി. കളിക്കാര്‍ ഈ വക മെനക്കേടിനൊക്കെ നിന്നാല്‍ അവരുടെ ശാരീരിക ക്ഷമതക്കു കോട്ടം തട്ടിയാലോ? ഗപ്പ്‌ വിട്ടൊരു കളി നമുക്കില്ല. ആയ കാരണങ്ങള്‍ കൊണ്ട്‌ ചാള അടുക്കിയ പോലെ എല്ലാ കണ്ണിലുണ്ണികളേയും കയറ്റിയിട്ടു ഞരങ്ങി മൂളി വണ്ടി നീങ്ങി തുടങ്ങി.

'ഇഴഞ്ഞിഴഞ്ഞു' തിരിപ്പൂര്‍ വരെ എത്തി. ഉത്തരവാദിത്വം തീരെ ഇല്ലാത്തവരാണിവര്‍ എന്നു കരുതിയവര്‍ക്കു തെറ്റി. ജഴ്സി വാങ്ങിയിട്ടേ ഇനി എന്തും ഒള്ളൂ. ആദ്യം കണ്ട കടയില്‍ തന്നെ കയറി ആഗമനോദ്ദേശ്യമറിയിച്ചു. ഉഷാര്‍, കട മാറിയിട്ടില്ല. ഒരേ ഒരു പ്രശ്നം, വില കൊണ്ടൊക്കുന്നില്ല. ഒന്നു കൂടി വ്യക്തമാക്കിയാല്‍ നമ്മുടെ കയ്യില്‍ ബാക്കിയുള്ള കാശും, അവരുടെ വില നിലവാരവും തമ്മിലുള്ള പത്തില്‍ പത്ത്‌ പൊരുത്തക്കേട്‌. കൂട്ടത്തില്‍ ബിസിനസ്സ്‌ ഫാമിലി എന്നവകാശപ്പെടുന്ന ഒരുത്തന്‍ കയറി പേശല്‍ തുടങ്ങി. അറിയാവുന്ന മുറി മലയാളത്തില്‍ കടക്കാരന്‍ പറഞ്ഞേന്ന് ഇത്രേം മനസ്സിലായി. ഇതിലും വില കുറച്ചു കിട്ടണേങ്കി ലുധിയാനേല്‍ പോണം. നമ്മുടെ ബിസിനസ്സ്‌ ഫാമിലി വിട്വോ,
"ലുധിയാന ഇങ്കെ പക്കമാ?"
തിരിച്ചുള്ള ഡയലോഗിനു ഗ്യാപ്പ്‌ വിടാതെ,പുറത്തു കണ്ട ഓട്ടൊയില്‍ ചാടി കയറി ചുള്ളന്‍ അടുത്ത്‌ ഡയലോഗ്‌ ഫിറ്റ്‌ ചെയ്തു,
" അണ്ണാ, വണ്ടി വിട്‌ ലുധിയാന".
ഞങ്ങളോടായ്‌ "നിങ്ങളിവിടെ നിന്നോ, ഞാനിപ്പൊ സാധനം വാങ്ങി വരാം, ഇവനെ അങ്ങനെ വിട്ടാല്‍ പറ്റ്വോ?"
പാവം ശുദ്ധമനസ്ത്കനറിയില്ലായിരുന്നു, ലുധിയാന അങ്ങു ഉത്തരേന്‍ഡ്യയിലാണെന്ന്. അവനെ ഓട്ടോയില്‍ നിന്നിറക്കാന്‍ പെട്ട പാട്‌...

കുറച്ചധികം മണിക്കൂറുകള്‍ക്ക്‌ ശേഷം, വണ്ടീയും, ജഴ്സിയും, കണ്ണിലുണ്ണികളും 'കേട്ടി' താഴ്വരയില്‍ സുരക്ഷിതരായി തിരിച്ചെത്തി. ഡ്രൈവര്‍ക്ക്‌ പണ്ട്‌ പാമ്പ്‌ പിടുത്തമായിരുന്നെന്ന്‌ മറുഭാഷ്യം.
ഇതിനകം തന്നെ ഒരു സംസാരവിഷയമായി മാറിക്കഴിഞ്ഞ തിരുപ്പൂര്‍ ജഴ്സി കളിയുടെ അന്നു പുറത്തെടുത്താല്‍ മതിയെന്ന് വിദഗ്‌ധോപ്ദേശം. സംശയിക്കേണ്ട, വിദഗ്‌ധര്‍ നമ്മുടെ ഉണ്ണികള്‍ തന്നെ.

അങ്ങനെ ആ ദിവസവും വന്നു, തിരുപ്പൂര്‍ ജഴ്സി ഇട്ടിറങ്ങിയ നമ്മുടെ സ്വന്തം ടീമിനെ കണ്ട്‌ എതിര്‍ ടീം വാ പൊളിച്ചു. അവരുടെ കണക്കുകൂട്ടലുകള്‍ മൊത്തം തെറ്റിച്ചു കൊണ്ടാണ്‌ നമ്മുടെ ടീം എറങ്ങിയേക്കണേ. കാണികള്‍ക്കും, റഫറിക്കും അതിലും വലിയ കണ്‍ഫ്യൂഷന്‍.
"ഇവനല്ലല്ലോ അവന്‍, അതോ !!!!"

ഒന്നും സംഭവിച്ചിട്ടില്ല,

"ഇത്തവണ സ്വന്തം പേരും നമ്പറുമെഴുതിയ ജഴ്സിയിട്ടായിരിക്കും നമ്മുടെ ടീം ഇറങ്ങുന്നത്‌" എന്ന കണ്ണിലുണ്ണികളുടെ തീരുമാനം അക്ഷരാര്‍ത്ഥം നടപ്പാക്കിയ ദിവ്യ മുഹൂര്‍ത്തത്തിനായിരുന്നു അവരെല്ലാം സാക്ഷ്യം വഹിച്ചത്‌.
ശരിക്കും ഇപ്പറഞ്ഞവരുടെ സ്വന്തം പേരുകളായിരുന്നു ജഴ്സിയുടെ പിന്‍ഭാഗത്തായി തെളിഞ്ഞു കണ്ടതേ...

പിന്‍കുറിപ്പ്‌:
കേട്ടി :- കുന്നൂരിനും, ഊട്ടിക്കും ഇടയിലായ്‌ സ്ഥിതി ചെയ്യുന്ന മനോഹരമായൊരു താഴ്‌വര. 'Switzerland of Nilgiris' എന്നും വിശേഷിപ്പിക്കപ്പെടും.

14 Comments:

Blogger അരവിന്ദ് :: aravind said...

ഹ ഹ! ഇത് കലക്കി കൊച്ചാ!!! :-)

പന്ത്‌ ഉരുണ്ടാണോ ഇരിക്കണേന്ന്, ദേ, ദിപ്പോ കൂടി ചോദിച്ച പലരും അങ്ങനെ നാടിന്റെ കണ്ണിലുണ്ണികളായി നാലു വര്‍ഷം വിലസി....
ചാള അടുക്കിയ പോലെ ......
ഡ്രൈവര്‍ക്ക്‌ പണ്ട്‌ പാമ്പ്‌ പിടുത്തമായിരുന്നെന്ന്‌ മറുഭാഷ്യം......
ലുധിയാന..

സൂപ്പര്‍ സൂപ്പര്‍!! :-)

2:45 PM  
Blogger myexperimentsandme said...

ലുധിയാനയില്‍ പോകാന്‍ ഓട്ടോയില്‍ ചാടിക്കയറിയത് കലക്കി. “ലുധിയാന ഇന്ത പക്കമാ” .. സൂപ്പര്‍.

പക്ഷേ സ്വന്തം പേര് ജേഴ്‌സിപ്പശുവില്‍ വന്ന ടെക്‍നോളജി അങ്ങ് പിടികിട്ടിയില്ല.

പക്ഷേ നന്നായി രസിച്ചു.

3:10 PM  
Blogger Nikhil said...

ലോകകപ്പിന്റെ ആലസ്യം വിട്ടു മാറാത്തവര്‍ക്കായ്‌ ഇതാ ഒരു കേട്ടി-കോപ്പ കാല്‍പ്പന്തു പോട്ടി...

4:13 PM  
Blogger മനൂ‍ .:|:. Manoo said...

കൊള്ളാം കൊച്ചാ :)

പാമ്പു പിടുത്ത പരാമര്‍ശം തകര്‍ത്തു.

നാളത്തെ കൂടിക്കഴ്ച്ചയ്ക്കു ശേഷം ഇതുപോലെ എഴുതാന്‍ പറ്റിയ വിഷയങ്ങള്‍ അനേകം ലഭിയ്ക്കുമെന്നു കരുതാം ;)

4:15 PM  
Anonymous Anonymous said...

hahahaahhaaaaa . . .

Renjappaaa nee ithonnum kaanunnilley?

Oru renjappan.blogspot.com thudengendey kaalamaayi Ludhiyana Renjapppaa . . . :-)

1:31 PM  
Blogger Mathew Idikula said...

Cool the writings. Add on related Pictures too. will be awesome:)

9:33 PM  
Anonymous Anonymous said...

hey
sarikkum kollam to kochan

3:24 PM  
Blogger bodhappayi said...

ഡേയ്.. നിന്‍റെ ബ്ലോഗില്‍ ദേണ്ടേ ചിതലു കേറുന്നു

5:57 PM  
Blogger കൊച്ചുമുതലാളി said...

വക്കാരി പറഞ്ഞപോലെ ജേഴ്സിയില്‍ സ്വന്തം പേര്‍ വന്നതെങ്ങനെയെന്ന് മനസ്സിലായില്ലല്ലോ!!

എങ്കിലും നന്നായി രസിച്ചു.

11:35 PM  
Blogger ശ്രീ said...

കൊള്ളാം
:)

3:05 PM  
Anonymous Anonymous said...

കൊള്ളാം. ഇത് കലക്കന്‍ . കാണാന്‍ വൈകി.

9:43 AM  
Blogger sajoy_mukundan said...

Pooyi . . .

Why no more stories now???

8:04 AM  
Blogger Unknown said...

where did u get my blog address?

1:18 PM  
Blogger വിനയന്‍ said...

Hi Kochans...

Nannayittund...
panth urundano irikkane...
chaal adukkiya pole... super aayittund!!!

6:16 PM  

Post a Comment

<< Home